ആ തണുത്ത വെളുപ്പാന്‍ കാലത്ത്‌

ഉറക്കം വന്നല്‍ പിന്നെ ഓഫീസില്‍ ഇരിക്കുന്നത്‌ വേസ്റ്റജ്‌ ഓഫ്‌ മാന്‍ പവര്‍ ആണെന്നാണ്‌ എന്റെ പക്ഷം. എന്റെ കിടിലന്‍ ഓഫീസ്‌ മറ്റു സാധാരണ - വെറും സാധാരണ - കമ്പനികളെ പോലെ മനുഷ്യന്മാരെ കാണാന്‍ കിട്ടാത്ത കുഗ്രാമങ്ങളില്‍ അല്ല മറിച്ച്‌ സിറ്റിക്ക്‌ നടുവില്‍ ആയിരുന്നതിനാലും, എന്റെ സ്വന്തം ഹാഡ്‌ലി ഡേവിഡ്‌സണ്‍ എന്റെ സേവനത്തിനായി സദാ head light താഴ്ത്തി നിലകൊള്ളുന്നതിനാലും, ഓഫീസില്‍ വെച്ചു ഉറക്കം വന്നാലുടന്‍ 10 മിനുട്ടിനകം സ്വഗൃഹം പൂകി പകലുറക്കം തുടങ്ങാന്‍ എനിക്കു സാധിച്ചു വരുന്നു. പോരുമ്പൊള്‍ ഉള്ളു പൊള്ളയായ എന്റെ പൊങ്ങച്ച സഞ്ചി എന്റെ ഡെസ്കില്‍ എല്ലാവര്‍ക്കും വൃത്തിയായി കാണത്തക്ക വിധം പ്രതിഷ്ടിച്ചിട്ടു പോരാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതു കണ്ടു എന്റെ മാനേജര്‍ അദ്ദ്യെം നിര്‍വൃതിയടഞ്ഞോളും എന്നു എനിക്കറിയാം. ഞാന്‍ അവിടെ ക്യാന്റീനിലൊ ചായകുടി/പരദൂഷണ മൂലയിലൊ മറ്റൊ കാണുമെന്നൊര്‍ത്തോളും. അങ്ങേര്‍ക്കു എല്ലാവരും ഓഫീസിലൊ പരിസരത്തൊ ഉണ്ടായാല്‍ മതി. ജോലി ഇല്ലെങ്കിലും ഒരു 8- 8.30 വരെ എങ്കിലും എല്ലാവരും ഓഫീസില്‍ ഇരുന്നാല്‍ മതി. ഹരിഹരന്‍ പിള്ള ഹാപ്പി. ഇനിയിപ്പൊ എന്തെങ്കിലും അത്യാഹിതത്തിന്‌ അങ്ങേര്‍ക്ക്‌ എന്നെ നേരിട്ട്‌ വിളിപ്പിച്ച്‌ എന്തെങ്കിലും പണി തരാന്‍ തോന്നിയാല്‍ തന്നെ എന്റെ വിശ്വസ്ത മിത്രങ്ങള്‍ക്ക്‌ പോകുന്നത്‌ കമ്പനി ചെലവില്‍ ഒരു ഫോണ്‍ കോള്‍ മാത്രം. നിദ്രാഭംഗം ചന്ദിക സോപ്പിട്ടു കഴുകി നിദ്രാലസ്യത്തിനു മെല്‍ ഫെയര്‍ ആന്റ്‌ ലവ്‌ലി പൂശി ഹാഡ്‌ലി ഡേവിഡ്‌സണ്‍-നെ ഒന്നു തലോടിയാല്‍ എന്റെ സീറ്റില്‍ ഇരുന്നു why these scripts are failing എന്ന് ചിന്താമഗ്നയാവാന്‍ എനിക്കു 10 മിനിറ്റ്‌ പോലും വേണ്ട.

ഈ പ്രക്രിയ ഞാന്‍ ഇങ്ങനെ തുടര്‍ന്നു കൊണ്ടിരിക്കുന്നു എങ്കിലും ഇതിലെനിക്കൊരു ചെറിയ മനപ്രയാസം ഇല്ലാതില്ല. ഹാവൂ.. ഓഫീസ്‌ സമയത്തു വീട്ടില്‍ പോയി കിടന്നുറങ്ങി കമ്പനിയെ പറ്റിക്കുന്നതിന്‌ കശ്മലക്ക്‌ അല്‍പം മനസാക്ഷി കുത്തെങ്കിലും ഉണ്ടല്ലൊ എന്നു സമാധാനിക്കാന്‍ വരട്ടെ. എന്റെ ഓരൊ ഗൃഹപ്രവേശത്തിലും ഞാന്‍ മലയാളത്തില്‍ അടിക്കുന്ന കോളിംഗ്‌ ബെല്‍ കേട്ട്‌ വന്നു വാതില്‍ തുറന്നു തരുമ്പോള്‍ ഉറക്കം നഷ്ടപെടുന്ന എന്റെ സഹമുറിയത്തി- അതായത്‌ സഹവീടത്തി-യെ ഓര്‍ത്തു മാത്രമാണ്‌ എനിക്ക്‌ വിഷമം. ഞാനും അവളും കൂടി ഒരു വീട്ടില്‍ താമസിക്കുന്നു. ഞങ്ങള്‍ രണ്ട്‌, ഞങ്ങള്‍ക്ക്‌ രണ്ട്‌. മുറികളാണേ. പിന്നെ ഒരടുക്കള, ഒരു ഹാള്‍, രണ്ടു കുളിമുറി. സുഖം. സ്വസ്‌തം. വ്യത്യാസം ഞങ്ങളുടെ രാപ്പകലുകള്‍ മാത്രം. അവളുടെ രാത്രി എന്റെ പകല്‍. തിരിച്ചും. ഒരു അമേരിക്കന്‍ കമ്പനിയുടെ ഇന്ത്യന്‍ ഓപ്പറേഷന്‍സില്‍ അമേരിക്കന്‍ സമയത്തു ജോലി ചെയ്യുന്നതു മൂലം അവള്‍ രാത്രിഞ്ചരയാണ്‌, മൂങ്ങയാണ്‌, വവ്വാല്‍ ആണ്‌. രക്തരക്ഷസ്സാണൊ ആവൊ. എന്തായാലും വീടിന്റെ വാടക ചീട്ട്‌ എന്റെ പേരില്‍ എഴുതിയതിന്റെ ബഹുമനം കൊണ്ടൊ എന്തൊ എന്റെ ഈ 'അപധ' സഞ്ചാരം അവള്‍ നിശബ്ദം സഹിച്ചു പോന്നു. ഈ അടുത്ത കാലം വരെ.

ഒരു പാതിരാത്രിക്ക്‌ അവള്‍ക്കും ബുദ്ധി ഉദിച്ചു. എന്റെ ഓഫീസിനെക്കാള്‍ അടുത്താണ്‌ അവളുടെ ഓഫീസ്‌ എന്ന് കണക്കു കൂട്ടാനുള്ള വിവരം വെച്ചു. എതു നട്ടുച്ചക്കും (അവള്‍ടെ നട്ടുച്ച നമുക്കു നട്ടപാതിര) വീട്ടില്‍ കൊണ്ടു വിടാന്‍ കമ്പനി വക ശകടം റെഡിയും. തീര്‍ന്നില്ലെ കാര്യം. ഞാന്‍ എന്റെ കണവനോട്‌- അല്ല കണവന്‍ ആവാന്‍ പോകുന്നവനോട്‌- ഗൂഗിള്‍ ടോക്ക്‌ വഴി കിന്നാരം, പഞ്ചാര ശര്‍ക്കര ഒക്കെ കഴിഞ്ഞു കിടന്നാല്‍ ഒരു കമ്മെഴ്സിയല്‍ ബ്രേക്ക്‌ പോലും കഴിയണ്ട, അപ്പഴെക്കും കേള്‍ക്കാം കോളിംഗ്‌ ബെല്‍ മലയാളത്തില്‍.. കിറ്റ്റ്ര്‍. എത്ര ഭാവനാ സുന്ദരമായ പകരം വീട്ടല്‍.

അന്നും പതിവു പോലെ ഞാനെന്റെ കൂട്ടുകാരനുമായി വിരഹ ദുഖം പങ്കിടല്‍, വിവാഹത്തിന്‌ ഇനിയും ബാക്കിയുള്ള ദിവസങ്ങല്‍ എണ്ണല്‍, നെടുവീര്‍പ്പുകള്‍, തുടങ്ങി കേള്‍ക്കുന്നവരുടെ കണ്ണ്‍ നിറയുന്ന സംഭാഷണം കഴിഞ്ഞു പതിവിലും വൈകി ഉറങ്ങാന്‍ കിടക്കുന്നു . അധികം കഴിയും മുന്‍പെ അതാ ആ ചിരപരിചിതവും കര്‍ണ്ണ പുളകിതവുമായ കിറ്റ്റ്റ്റ്റ്റ്ര്‍. കണ്ണ്‌ ഒരു പൊടി തുറക്കാന്‍ പറ്റുന്നില്ല. അധികം തുറന്നാല്‍ ഉള്ള ഉറക്കം പോയാലൊ എന്നു പേടിച്ച്‌ തുറന്നു തുറന്നില്ല എന്ന ഒരു ഗ്യാപില്‍ കൂടി കണ്ട സമയം 4 മണി. വാങ്ങുന്ന ശമ്പളതിനോടു യതൊരു ആത്മാര്‍ത ഇല്ലാത്ത സാധനം എന്നൊക്കെ അവളെ പ്രാകി ഞാന്‍ എണീറ്റ്‌ ലൈറ്റ്‌ പോലും ഇടാതെ ചെന്നു വാതില്‍ തുറക്കുന്നു. തിരിഞ്ഞു നടക്കുന്നു. വീണ്ടും കിടക്കയില്‍ ഫ്ലാറ്റ്‌. ഇനി വാതില്‍ അടക്കേണ്ടതും മറ്റും മറ്റും അവളുടെ ജോലിയാകുന്നു. തുറന്നിട്ടില്ലാത്തതു കൊണ്ടു കണ്ണ്‌ അടക്കേണ്ട പണി പോലും ചെയ്യേണ്ടി വന്നില്ല, ഞാന്‍ വീണ്ടും പത്തര കട്ടയില്‍ കൂര്‍ക്കം വലി തുടങ്ങി.

ഇതെന്താ വീണ്ടും കോളിംഗ്‌ ബെല്‍? ഒന്ന്‌.. രണ്ട്‌.. മൂന്നാം വട്ടം ഒരു കണ്ണ്‌ പകുതി തുറന്നു. എന്തൊ ഒരു പന്തികേടിന്റെ മണം. ഒരു തെലുങ്കു ചുവയുണ്ടോ ബെല്ലിന്‌... പതുക്കെ എണീറ്റു ഹാളില്‍ വന്നപ്പൊള്‍ കണ്ണ്‌ രണ്ടും പഴയ അംബാസിഡര്‍ കാറിന്റെ ഹെഡ്‌ ലൈറ്റ്‌ പോലെ പുറത്തേക്ക്‌...ടീീീീം. തുറന്നു കിടന്ന വാതിലിലൂടെ കടന്നു വരുന്ന അരണ്ട വെളിച്ചത്തില്‍ അതാ ഒരു ആജാനബാഹു. എന്റെ ഉള്ളീന്നു ഒരു കിളി അല്ല എല്ലാ കിളികളും ഒരുമിച്ചാ പറന്നു പോയത്‌ എന്റെ പൊന്നൂ... മലയാളി യുവതി ഹൈദരബാദില്‍ അജ്ഞാതനാല്‍ കൊല്ലപ്പെട്ടു, സോഫ്റ്റ്‌ വെയര്‍ എഞ്ജിനിയരുടെ ദാരുണ മരണം,സ്വപ്നങ്ങള്‍ ബാക്കി വെച്ച്‌ അവള്‍ യാത്രയായി...പല തരത്തിലുള്ള പത്ര തലക്കെട്ടുകള്‍ എന്റെ മനസ്സിലൂടെ കടന്നു പോയപ്പൊള്‍ ഏതു പോസില്‍ തല കറങ്ങി വീഴണം എന്നു തീരുമാനം എടുക്കുന്നതിനു മുന്‍പ്‌ ആജാനബാഹുവിന്റെ നരുന്ത്‌ ശബ്ദം.. തെലുങ്കില്‍. അതിന്റെ മലയാള പരിഭാഷ ഇങ്ങനെ. പാലിന്റെ കാശ്‌ വാങ്ങാന്‍ വന്നതാ അമ്മാ... എന്ന്. അവന്റെ ഒടുക്കത്തെ ... ശ്വാസം നേരെ വീണതും ഞാന്‍ മലയാളത്തില്‍ തെറി പറഞ്ഞ്‌ വാതില്‍ വലിച്ചടച്ചതും എല്ലാം കൂടി 1 സെക്കന്റില്‍ കൂടുതല്‍ എടുത്തില്ല. ആ മാസം പാലിനു കാശു വാങ്ങാന്‍ പിന്നെ ആരും വന്നില്ല.

പാവം പുതിയ ആളായിരുന്നു. എന്നും കാലത്തു 4 മണിക്കു പാല്‍ ഇടുമെങ്കിലും മാസാമാസം കാശു വാങ്ങാന്‍ വരുന്നതു എതെങ്കിലും ശനിയാഴച പകല്‍ സമയത്താണ്‌. കൂടുതല്‍ വരുന്ന ഒരു നടത്തം ലാഭിക്കാന്‍ വേണ്ടി നമ്മുടെ ആജാനബാഹു ചെയ്ത എളുപ്പവഴിയാണ്‌ ഈ തെലുങ്കു ബെല്ലടി. എന്തായാലും ഈ സംഭവം പിന്നീടോര്‍ക്കുമ്പൊള്‍ ഒരു ഉള്‍കിടിലം ആണ്‌.. അയാള്‍ നല്ലവനായിരുന്നില്ലെങ്കില്‍... സ്ത്രീപീഡനം, വാണിഭം, കൊലപാതകം, തിരിച്ചറിയല്‍ പരേഡ്‌.. എന്റമ്മൊ!!!!!


Writer : ബിക്കു

0 comments:

Copyright © 2013 ഈ പുഴയോരം